മാനം കാണാതൊളിച്ചിരുന്നൊരാ മയിൽപ്പീലി
മണിവേണുഗായകനെ തേടിയലഞ്ഞു
വർണ്ണങ്ങളെല്ലാം എങ്ങോമാഞ്ഞുപോയി
വർഷങ്ങളെത്രയോ കൊഴിഞ്ഞുപോയി
വാർമുകിലെങ്ങുനിന്നോ പാറിവന്നു
വന്നുചേർന്നല്ലോ മനസ്സിലൊരു മയൂരം
വെന്തെരിയും വേനലിനുമീതേ മെല്ലെ
വീഥിയിലാകെ വിടർന്നു വർണ്ണക്കുടകൾ
വീണുകരിഞ്ഞൊരാ വാകതന്നിതളുകളിൽ
വേർപെടുമാത്മാവിൻ തേങ്ങലുകൾ
അഴൽ മൂടിയോരു അകതാരിൽ
അറിയാതെ പകർന്നുപോയി അരുണിമ
കാണുമ്പോൾ ഒളിമിന്നുമൊരു തിളക്കം
കണ്ണുകളിൽ ഓടിമായുമൊരു തിരയിളക്കം
കദനങ്ങളാൽ മറഞ്ഞൊരു നുണക്കുഴി
കവിളിൽ വീണ്ടും തെളിഞ്ഞുവോ
കിനാവിൽ വിരുന്നുവന്നൊരു കാർവർണ്ണനോ
കാരണമെന്തെന്നു തിരക്കി ഞാനലഞ്ഞു
നിൻ തിരുനടയിൽ കൈകൂപ്പി
നിത്യവും നിൽക്കുവാൻ നേരമില്ലല്ലോ
നെഞ്ചിൻകൂടിനുള്ളിൽ ഉണ്ടല്ലോ
നീലപ്പീലിചൂടിയ മഞ്ജുള രൂപം
നെറ്റിയിലെന്നും ഞാൻ ചാർത്തിടും
നറുംചന്ദനത്തിൽ നിൻ സാമീപ്യമില്ലേ
എങ്കിലും നീയതറിഞ്ഞതിൻ ഭാവമില്ലല്ലോ
ഇനിയും പലപല ജന്മങ്ങൾ വേണമോ ?