കളിയിലൽപ്പം കാര്യമുണ്ടെന്നു കണ്ടില്ലേ
കണ്മുന്നിലെ പാഠമതു ചൊല്ലുന്നില്ലേ
പന്തുകളിയെന്നു കേട്ടാലുടനെ എത്തിടും
പന്തയം പുറകെ പാഞ്ഞുവന്നിടും
മീശയോ പകുതി വടിച്ചുകൊള്ളാം
മുടിയോ മൊത്തം മുറിച്ചുകളയാം
മടിക്കുത്തിലെ പണമത്രയും തന്നിടാം
മുന്നിൽ നിരത്തുന്നു വാഗ്ദാനങ്ങൾ
ആരു ജയിക്കും ആരു തോൽക്കും
അതുമുൻപേ ഉറപ്പിച്ചതാരറിഞ്ഞു
അച്ഛനോ അവധിയെടുത്തു ,മകനോ
പള്ളിക്കൂടത്തിൻ പടി ചവിട്ടുന്നില്ല
പാവങ്ങളെല്ലാം കാഴ്ചപ്പെട്ടി നോക്കാൻ
പതിവുശീലങ്ങളെല്ലാം പാടേ മാറ്റിവച്ചു
അമ്മയ്ക്കു പിടിപ്പതു പണിയുണ്ടല്ലോ
അടുക്കളയിൽ അന്നമൊരുക്കണ്ടേ
ഉണ്ണാതെ ഉറങ്ങാതെ കാണുന്നെല്ലാം
അവസാനരംഗത്തിനായി കാത്തിരിക്കുന്നു
ആഞ്ഞെറിയുന്നു പന്തൊരുവൻ
അടിച്ചുതെറിപ്പിക്കുന്നു മറ്റൊരുവൻ
പന്തിൻ പുറകേ പായുന്നു മറ്റുള്ളവർ
പതിനായിരങ്ങൾ അതുകണ്ടു രസിച്ചവർ
അനുമോദനങ്ങൾ അനവധി കൊടുത്തു
അവരെ നാടിന്നഭിമാനമെന്നോതി
ആഹ്ലാദിച്ചാർത്തുവിളിക്കുന്നു ജനം
അണിയറയിലെ കഥകൾ ആരറിഞ്ഞു
പിന്നെയോ പുറത്തായല്ലോ പൂച്ചെല്ലാം
പിഴച്ചതെവിടെന്നു കണ്ടറിഞ്ഞു
കീശയിൽ പൂഴ്ത്തിയതോ ലക്ഷങ്ങൾ
കളിച്ചതോ വെറും കള്ളക്കളി
കൈയ്യടിച്ചെതിരേറ്റവർ കണ്ടുഞെട്ടി
കൈവിലങ്ങുമായി നിൽക്കുന്നു വീരൻ
അഴിമതിക്കഥകൾക്കിതൊരു മുതൽക്കൂട്ട്
അതിലിതു മലയാളത്തിൻ ചെറുസമ്മാനം
വഴിമാറി പോകാമിനിയും വരുമല്ലോ
വരിവരിയായി പുതിയ വീരഗാഥകൾ
good, very quick response. well done. go ahead. best wishes
ReplyDelete